Wednesday, 5 June 2013

തിമ്മക്കയുടെ മക്കള്‍




ഒരു നാടിനാകെയാണ് "സാലുമരദ തിമ്മക്കയുടെ" മക്കള്‍ തണലേകുന്നത്. മക്കളെന്നു പറഞ്ഞാല്‍ മരങ്ങള്‍. ഇന്നും മരങ്ങള്‍ക്കുവേണ്ടിയാണ് ഈ അമ്മ പ്രാര്‍ഥിക്കുന്നത്. തണലും തണുപ്പുമേകുന്ന മരങ്ങള്‍. മനുഷ്യര്‍ക്കുപുറമെ കിളികള്‍ക്കും പശുക്കള്‍ക്കും അങ്ങനെ സര്‍വചരാചരങ്ങള്‍ക്കും "ഈ മക്കള്‍" തണലായി നിറയുന്നു; കുളിര്‍ക്കാറ്റായി ഒഴുകുന്നു. കര്‍ണാടകത്തിലെ രാമനഗരം ജില്ലയിലെ മാഗഡി താലൂക്കിലാണ് തിമ്മക്കയുടെ ജന്മസ്ഥലം. കടുര്‍മുതല്‍ ഹുളിക്കല്‍വരെ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ് "സാലുമരദ തിമ്മക്കയുടെ" മക്കള്‍ നില്‍ക്കുന്നത്. പച്ചപ്പിന്റെ നഗരമെന്നറിയപ്പെടുന്ന ബംഗളൂരു നഗരത്തില്‍നിന്ന് 70 കിലോമീറ്റര്‍ ദൂരത്തില്‍. കടുര്‍മുതല്‍ ഹുളിക്കല്‍വരെയുള്ള റോഡിലൂടെ നിങ്ങള്‍ വന്നാല്‍ ഏത് കൊടുംവേനലിലും ചൂടിലും ഒരിക്കലും ക്ഷീണം അറിയില്ല. മരങ്ങള്‍ നട്ടതുവഴി ഭൂമിയിലെ മണ്ണുസംരക്ഷണം, പക്ഷികള്‍ക്കും മറ്റും കൂടൊരുക്കിയും മരങ്ങളില്‍നിന്നുള്ള ശുദ്ധവായുവും... അങ്ങനെ... തിമ്മക്കയുടെ മക്കള്‍ ഈ അമ്മയുടെ അഭിമാനം വാനോളം ഉയര്‍ത്തുകയാണ്.


വഴിനീളെ നിരനിരയായി മരങ്ങള്‍ നട്ടുപിടിപ്പിച്ചതിനാണ് തിമ്മക്കയ്ക്ക് "സാലുമരദ തിമ്മക്ക" എന്ന പേര് ലഭിച്ചത്. കന്നഡത്തില്‍ സാലുമരദ എന്നാല്‍ നിരനിരയായി മരങ്ങള്‍ എന്നാണ് അര്‍ഥം. ഇങ്ങനെ മരങ്ങള്‍ നട്ടുപിടിപ്പിച്ചതിനാണ് ഈ അമ്മയ്ക്ക് പേരുവരാന്‍ കാരണം. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാന്‍ കഴിയാതെയുള്ള സാഹചര്യത്തിലായിരുന്നു അമ്മയുടെ ജീവിതം. ജീവിതം കരുപ്പിടിപ്പിക്കാന്‍ പിന്നെ ക്വാറിയില്‍ തൊഴിലാളിയായി. ഈ സമയത്തായിരുന്നു വിവാഹം. ചിക്കയ്യ എന്ന തൊഴിലാളിയായിരുന്നു ജീവിതപങ്കാളി. മക്കള്‍ ഇല്ലാത്തതിന്റെ പേരില്‍ ബന്ധുക്കളും കൂട്ടുകാരും കളിയാക്കിയപ്പോഴാണ് മരങ്ങള്‍ നട്ടുതുടങ്ങിയത്. 87 വയസ്സ് പിന്നിടുന്ന ഈ അമ്മയ്ക്ക് ഒരു നാട്ടിലാകെ 400 മക്കളുണ്ട്. പ്രായം തളര്‍ത്തുന്ന അവശതകള്‍ക്കിടയിലും അവര്‍ മക്കളെ കാണാനെത്തുന്നു.... അവരെ കെട്ടിപ്പിടിക്കുന്നു.... അവരെ പരിചരിക്കുന്നു..... രാജ്യത്തെ ഒരു പരിസ്ഥിതിസ്നേഹിക്കും ഈ അമ്മയെ അറിയില്ല. അതില്‍ തിമ്മക്കയ്ക്ക് വിഷമവുമില്ല. ഭര്‍ത്താവുമായി ചേര്‍ന്ന് മരങ്ങള്‍ നട്ടുപിടിപ്പിച്ച ഇവര്‍ മരങ്ങളെ മക്കളെപ്പോലെ സ്നേഹിച്ചുവളര്‍ത്തി. ശിഖിരങ്ങളും കായും പൂവുമെല്ലാം എടുത്തുവച്ചു. ആദ്യം ഇവര്‍ നട്ടത് 10 മരങ്ങള്‍. പിന്നെ അത് 20 ആയി. പിന്നീട് 25 ആയി... അങ്ങനെ ഓരോ വര്‍ഷവും മരങ്ങളുടെ എണ്ണം കൂടിവന്നു. ഈ മരങ്ങള്‍ക്കെല്ലാം വെള്ളമൊഴിച്ചതും കൃഷ്ണമണിപോലെ പരിപാലിച്ചതും തിമ്മക്ക തന്നെ.


തിമിര്‍ത്തുപെയ്യുന്ന ഇടവപ്പാതിയിലും ഇവര്‍ മക്കളെ കാണാന്‍ എത്തി. അവരുടെ കരച്ചിലും ചിരിയും കേട്ടു. അവര്‍ക്ക് കഥ പറഞ്ഞുകൊടുത്തു. അങ്ങനെ "മക്കള്‍" വളര്‍ന്നപ്പോള്‍ തണലായി. 1991ല്‍ ചിക്കയ്യയുടെ മരണം ആഘാതമായപ്പോഴും തണലേകിയത് മക്കള്‍ തന്നെ. ഗ്രാമങ്ങളിലും പിന്നീട് നാട്ടിടവഴികളിലും തിമ്മക്ക എന്ന അമ്മ ചര്‍ച്ചയായപ്പോഴാണ് സര്‍ക്കാര്‍പോലും ഇവരെ അറിയുന്നത്. പിന്നീട് അംഗീകാരത്തിന്റെ നിര തന്നെ. ഹംപി സര്‍വകലാശാലയുടെ നടോജ പുരസ്കാരം, 1995ല്‍ നാഷണല്‍ സിറ്റിസണ്‍ അവാര്‍ഡ്, 97ല്‍ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, അതേവര്‍ഷം വീരചക്ര പരിസ്ഥിതി പുരസ്കാരം, കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ബഹുമതി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് ആന്‍ഡ് സയന്‍സ് ടെക്നോളജി പുരസ്കാരം, കര്‍ണാടക കല്‍പ്പവല്ലി അവാര്‍ഡ്, വിശാലാക്ഷി അവാര്‍ഡ്, ഗോഡ്ഫ്രെ ഫിലിപ്പ്സ് ബ്രേവറി അവാര്‍ഡ്, പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്കാരം തുടങ്ങിയവ ഇവരെ തേടിയെത്തി. ഒരിക്കല്‍പോലും ഒരു അവാര്‍ഡിന് ഇവര്‍ അപേക്ഷിച്ചിട്ടില്ല. മക്കളുടെ ഗുണഫലം കൊണ്ടാണ് ഇവ തന്നെ തേടിയെത്തിയതെന്ന് തിമ്മക്ക വിനയാന്വിതയാകുന്നു. അവാര്‍ഡുതുക കൊണ്ട് ഹുളിക്കല്‍ ഗ്രാമത്തില്‍ ഒരു ആശുപത്രി പണിയാനുള്ള തിരക്കിലാണിവര്‍. ഹുളിക്കലിലെ പാവപ്പെട്ട, ദളിത് വിഭാഗത്തില്‍പ്പെട്ട നിരവധിപേര്‍ക്ക് ചികിത്സ ലഭ്യമാക്കുകയെന്നതാണ് ഇന്ന് ഇവരുടെ ചിന്ത.

അടിസ്ഥാനസൗകര്യം ഒരുക്കിയാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും ഇവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. പ്രായാധിക്യം കാരണം ഇന്ന് ആശുപത്രിയില്‍ ചികിത്സയിലാണിവര്‍. എന്നാലും പ്രതീക്ഷ കൈവിടാതെ സ്വപ്നം സഫലമാക്കാന്‍ കഴിയുമെന്നും ഈ അമ്മ കരുതുന്നു. മക്കള്‍ വളര്‍ന്നാല്‍ മാതാപിതാക്കള്‍ക്ക് തണലാകണം. അതാണ് ഒരു മകനോ മകള്‍ക്കോ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം. ഇവിടെ ഈ അമ്മ എത്ര ഭാഗ്യവതിയാണ്- കാരണം തന്റെ മക്കള്‍ തനിക്കുമാത്രമല്ല, ഒരു ജനതയ്ക്കാകെ തണല്‍ പരത്തുന്നുവെന്ന് പറയുമ്പോള്‍ തിമ്മക്കയുടെ മുഖവും പ്രകാശപൂരിതമാകുന്നു- കൂടെ ഒരു ഓര്‍മപ്പെടുത്തലും.... നമ്മുടെ കുട്ടികള്‍ ഓരോ ദിവസവും ഓരോ മരം വയ്ക്കട്ടെ.... അങ്ങനെ തണലിന്റെ ലോകം വളര്‍ത്തട്ടെ......

No comments:

Post a Comment